കേരളത്തെ ഇത്തവണയും തഴഞ്ഞ് ബജറ്റ്: വയനാടിനും വിഴിഞ്ഞത്തിനും സഹായമില്ല

തിരുവനന്തപുരം: മൂന്നാം മോഡി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റിലും കേരളത്തെ പൂർണമായി അവഗണിച്ചു. ഇത്തവണയും കേരളത്തിന് എയിംസോ പ്രത്യേക പദ്ധതികളോ ഇല്ല. കേരളം ഉറ്റുനോക്കിയ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അടക്കം പദ്ധതികളൊന്നും കേന്ദ്ര ബജറ്റിലില്ല.

വയനാട് ദുരിതാശ്വാസത്തിനായി 2000 കോടിയുടെയും വന്യജീവി പ്രശ്നം പരിഹരിക്കാൻ 1000 കോടിയുടെയും പാക്കേജും രാജ്യത്തെ ഏറ്റവും പ്രധാന തുറമുഖമായി മാറുന്ന വിഴിഞ്ഞത്തിനായി 5,000 കോടിയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും നൽക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നതിന് പുറമേ പ്രകൃതിദുരന്തങ്ങളും നേരിട്ട് മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടത്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന്റെ പേര് പരാമർശിച്ചിരുന്നില്ല.

