നന്തിയിലെ കടകളിൽ വെള്ളം കയറിയ സംഭവം വ്യാപാരികൾ വഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കൊയിലാണ്ടി: നന്തിയിലെ കടകളിൽ വെള്ളം കയറിയ സംഭവം വ്യാപാരികൾ വഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആശാസ്ത്രീയമായി റോഡ് പണി നടക്കുന്നതിൻ്റെ ഭാഗമായി നന്തിയിലെ നിരവധി കടകളിലേക്ക് വെള്ളം കയറിയതോടെ വ്യാപാരികൾക്ക് വൻ നഷ്ടമാണ് ഉണ്ടായത്. വെള്ളക്കെട്ട് ഒഴിഞ്ഞു പോകാനുള്ള ഓവുചാൽ നിർമ്മിച്ച് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണമെന്ന് മാർച്ചിന് നേതൃത്വം കൊടുത്ത വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ ആവശ്യപ്പെട്ടു.

അശാസ്ത്രീയമായ രീതിയിൽ മണ്ണിട്ട് നികത്തിയാണ് പുതിയ റോഡിൻ്റെ പാലം പണി നടക്കുന്നത്. ഇത് കാരണം ഒറ്റമഴക്ക് തന്നെ കടകളിലും, ടൗണിലെ പള്ളിയിലും വെള്ളം കയറുകയാണെന്ന് ഏകോപന സമിതി നന്തി യൂണിറ്റ് സെക്രട്ടറി സനീർ വില്ലൻകണ്ടി പറഞ്ഞു. വെള്ളംകയറിയതോടെ ആളുകൾ കടകളിലേക്ക് വരുന്നില്ല എന്ന് മാത്രമല്ല കടകളിലുള്ള സാധനങ്ങൾ ചെളിവെള്ളം കയറി നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണന്ന് വ്യാപാരികൾ പറഞ്ഞു.

മാർച്ചിന് യൂണിറ്റ് പ്രസിഡണ്ട് പവിത്രൻ ആതിര, സെക്രട്ടറി സനീർ വില്ലൻകണ്ടി, ദിലീപ് കുമാർ, ജയരാജ്, റസൽ നന്തി, വിശ്വൻ എം കെ, സുഹറ എന്നിവർ നേതൃത്വം നൽകി, ചർച്ചയുടെ ഭാഗമായി ജെസിബി ഉപയോഗിച്ച് രാത്രി തന്നെ താൽക്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചിരിക്കുകയാണ്.

ഉയർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് മറ്റു കാര്യങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്. ഇതോടെ സമരം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എംകെ മഹമൂദ്, സുരേഷ് ഒറിയ, ദിപിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
