മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയിൽ തുടക്കമായി

മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയിൽ തുടക്കമായി. ബാന്ദ്രയിലെ രംഗ് ശാരദ ഓഡിറ്റോറിയയിൽ വൈകീട്ട് 7.30 മുതൽ ചേർത്തല ശ്രീ നാല്പതനേശ്വരം കലാകേന്ദ്രമാണ് കുചേലവൃത്തം, പ്രഹ്ളാദ ചരിതം, കിരാതം എന്നീ കഥകളികൾ അവതരിപ്പിക്കുന്നത്. ഇതര ഭാഷക്കാരടങ്ങുന്ന കലാസ്വാദകർക്ക് ആദ്യ ദിവസം അരങ്ങിലെത്തിയ കുചേലവൃത്തം കഥകളി വേറിട്ട ദൃശ്യാനുഭവമായി.

കലാനിലയം രാജശേഖര പണിക്കർ, കലാനിലയം മനോജ് കുമാർ, കലാനിലയം വിനോദ് കുമാർ, തുടങ്ങിയ കലാകാരന്മാരാണ് മുംബൈയിൽ മലയാളനാടിന്റെ പെരുമ പകർന്നാടിയത്. കുട്ടിക്കാലത്ത് കണ്ട കഥകളിയെ നഗരത്തിലെ തിരക്കുകൾക്കിടയിൽ കാണാനായ സന്തോഷം പങ്ക് വയ്ക്കുകയായിരുന്നു കെ പി എം ജി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ സച്ചിൻ മേനോൻ.

കഥകളിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ ഇത്തരം വേദികൾ നിമിത്തമാകുമെന്ന് കേന്ദ്രീയ നായർ സാംസ്കാരിക സംഘ് മഹാരാഷ്ട്ര അധ്യക്ഷൻ ഹരികുമാർ മേനോൻ പറഞ്ഞു. ശൈലജ നായർ ഫൗണ്ടേഷനാണ് മൂന്ന് ദിവസം നീണ്ട കഥകളി ഫെസ്റ്റിവലിനായി വേദിയൊരുക്കിയത്. മുംബൈയിലോരു കഥകളി ക്ലബ്ബാണ് അടുത്ത ലക്ഷ്യമെന്ന് പ്രതാപ് നായർ പറഞ്ഞു. മുംബൈയിൽ പുതിയൊരു കഥകളി സംസ്കാരത്തിനാണ് ഇന്ന് തിരി തെളിഞ്ഞിരിക്കുന്നത്.

