നിപ സമ്പർക്കപ്പട്ടികയിലുള്ള ഏഴു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ്. സമ്പർക്കപ്പട്ടികയിൽ 330

മലപ്പുറത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ള 7 പേരുടെയും പരിശോധനാ ഫലം നെഗറ്റിവെന്ന് മന്ത്രി വീണാ ജോർജ്. സമ്പർക്കപ്പട്ടികയിൽ 330 പേരുണ്ട്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരാണ്. ഹൈറിസ്ക് വിഭാഗത്തിൽ 101 പേരുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ടു പഞ്ചായത്തുകളിലെ കടുത്ത നിയന്ത്രണം തുടരും. പ്ലസ് വൺ അലോട്ട്മെൻ്റ് കർശന നിയന്ത്രണങ്ങളോടെ നടത്തും. പ്രോട്ടോകോൾ പാലിച്ചായിരുന്നു മരിച്ച കുട്ടിയുടെ സംസ്കാരം. കുട്ടിയുടെ ബന്ധുക്കളുൾപ്പെടെ അടുത്ത് ഇടപഴകിയ ആർക്കും രോഗലക്ഷണമില്ല. സമ്പർക്ക പട്ടികയിലുള്ള രോഗലക്ഷണമുണ്ടായിരുന്ന ആറു പേരുടെയും പ്രദേശത്തുള്ള മറ്റൊരാളുടെയും പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി.

രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ കാട്ടിൽ നിന്ന് അമ്പഴങ്ങ കഴിച്ചതായി കൂട്ടുകാരിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ വീടുകയറിയുള്ള സർവേ തുടരുകയാണ്. സാമുഹ്യ അകലം പാലിച്ച് കർശന നിയന്ത്രണത്തോടെ പ്ലസ് വൺ അലോട്മെൻ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

