ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുന്നു

സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് എം എൽ എ. തലച്ചോറിനും ശ്വാസ കോശത്തിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കൊച്ചി ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ വിഐപി പവലിയനിൽ നിന്ന് ഉമ തോമസ് എം എൽ എ താഴേക്ക് വീഴുന്നത്.

ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരുക്കേറ്റത്. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എംഎൽഎയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നു പോയിരുന്നു.

അതേസമയം സംഭവത്തിൽ പൊലീസ് കേസടുത്തു. ഇന്നലെ കൊച്ചി സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെയാണ് പൊലീസ് നടപടി. സ്റ്റേജ് നിർമ്മാണത്തിലെ അപാകതയ്ക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

