KOYILANDY DIARY

The Perfect News Portal

കുടിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു, വർഷം 26 ലക്ഷം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

കുടിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിയാത്തവരല്ല കുടിക്കുന്നത്, എന്നാൽ മദ്യപിച്ച് ഒരു വർഷം മരിക്കുന്നവർ ലക്ഷക്കണക്കിനാണെന്ന് പലർക്കും അറിയണമെന്നില്ല. ഇപ്പോള്‍ മദ്യപാനത്തിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). മദ്യപിച്ച് ലോകത്ത് ഒരു വർഷം 26 ലക്ഷത്തിലധികം പേർ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
ആകെ ഒരു വർഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതിൽ 20 ലക്ഷവും പുരുഷൻമാരാണ്. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ ഈ കണക്ക്. മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി ഉപയോഗിച്ച് വർഷം ആറുലക്ഷം പേരാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും സംബന്ധിച്ച ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്.
Advertisements
ഇതിൽ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനംമൂലം മരിച്ചവരിൽ 13 ശതമാനം 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ് എന്നതാണ്. ലോകത്താകമാനം മദ്യപാനം മൂലമുണ്ടായ മരണങ്ങളിൽ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം മൂലമുള്ള അർബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവർ 40 കോടിയാളുകൾ ഉണ്ടെന്നും ഇതിൽ 21 കോടിയാളുകൾ മദ്യത്തിന് അടിമകളാണെന്നും കണക്കുകൾ പറയുന്നു.
കേരളത്തിൽ 8.5 ലിറ്ററാണ് ആളോഹരി മദ്യ ഉപയോഗം. നേരത്തെ 18 വയസ്സിലാണ് മദ്യപാനം തുടങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 13 വയസ്സിലേക്കെത്തി എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിൽ മറ്റൊരു കാര്യം മദ്യപിക്കാൻ സുരക്ഷിതമായ ഒരു അളവില്ല എന്നതാണ്. നിത്യവും 90 മില്ലിക്ക് മുകളിൽ മദ്യം കഴിക്കുന്നത് അപകടസാധ്യത കൂട്ടുന്നു.