സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സർക്കാർ മുന്നിലുണ്ടാകും; മുഖ്യമന്ത്രി
കോഴിക്കോട്: സഹകരണ മേഖലയെ സംരക്ഷിക്കാന്‍ ജനങ്ങളുണ്ടാകുമെന്നും അവര്‍ക്ക് മുന്നില്‍ സര്‍ക്കാരുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖല ജനങ്ങളുടേതാണ്. സഹകരണ മേഖലയെ തൊട്ടുകളിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും സഹകരണമേഖലയെ തകര്‍ത്തു കളയാമെന്ന വ്യാമോഹം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്ക് രജത ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ കേരളത്തിലെ സഹകരണമേഖലയെ ഉന്നംവച്ചു നടത്തിയ നീക്കങ്ങള്‍ സഹകരണ മേഖല ഒറ്റക്കെട്ടായി നേരിട്ടു. നമ്മുടെ സംസ്ഥാനത്ത് മാറി മാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളും കേരളത്തിലെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി സഹകരണ മേഖലയ്ക്ക് ഒപ്പം നിന്നു.

സഹകരണ മേഖലയെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന നല്ലൊരു ഘട്ടം കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ്. അന്ന് കേന്ദ്രം എടുത്ത സമീപനത്തിനൊപ്പമല്ല ഇവിടുത്തെ മേഖല നിലയുറപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

