സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു
തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. 18 വയസ്സുകാരിയായ ആദിത്യ എസ് നായരാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തിരുമല കുന്നപ്പുഴയിലാണ് സംഭവം.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിൽ ആയിരുന്നു. വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. ഇതാണ് മരണകാരണമെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യ ഇന്നലെ രാത്രി മരിച്ചു. അസ്വാഭാവിക മരണത്തിന് പൂജപ്പുര പൊലീസ് കേസെടുത്തു.
സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ അടക്കം ധാരാളം ആരാധകരുണ്ട്. നെടുമങ്ങാട് സ്വദേശിയായ ഒരു യുവാവുമായി പെൺകുട്ടി സൗഹൃദത്തിലാവുകയും ഒന്നിച്ച് ഇൻസ്റ്റഗ്രാം റീലുകൾ ചിത്രീകരിക്കാനും തുടങ്ങി. എന്നാൽ യുവാവുമായുള്ള സൗഹൃദം അവസാനിപ്പിച്ചതോടെ ആദിത്യ കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നതായി സുഹൃത്തുക്കൾ ആരോപിക്കുന്നു.
ദിവസങ്ങളായി മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം