വിദഗ്ധ സംഘം മൂന്നാം ദിവസവും പരിശോധന നടത്തി

നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ജില്ലാ ഭരണവിഭാഗം നിയോഗിച്ച വിദഗ്ധ സംഘം മൂന്നാം ദിവസവും പരിശോധന നടത്തി. വീടുകൾക്കും കെട്ടിടങ്ങൾക്കും കടകൾക്കുമുണ്ടായ ആഘാതം പഠിക്കാനാണ് നാല് ടീമായി പരിശോധന നടത്തുന്നത്. 20ന് മുമ്പ് റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും.

മഞ്ഞച്ചീളി, പാനോം, വലിയ പാനോം, ആനക്കുഴി, മാടാഞ്ചേരി, കുറ്റപ്പൂർ, പന്നിനിയേരി, വായാട് മേഖലകളിലാണ് പരിശോധന. മുന്നൂറോളം അപേക്ഷകളാണ് ലഭിച്ചത്. ഇരുനൂറിലേറെ വീടുകളിൽ സംഘം പരിശോധന നടത്തി. പൂർണമായി തകർന്ന വീട്, വിണ്ടുകീറിയ വീടുകൾ, ഭീഷണി നേരിടുന്ന വീടുകൾ, വാസയോഗ്യമല്ലാതായ വീടുകൾ, കടകൾക്കും കെട്ടിടങ്ങൾക്കുമുള്ള ബലക്ഷയം എന്നിങ്ങനെ തരംതിരിച്ച് റിപ്പോർട്ട് നൽകും.

അവധി ദിവസങ്ങളിലും പ്രത്യേക സംഘം പരിശോധനക്കിറങ്ങി. ജിയോളജി, എൽഎസ്ജിഡി, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തിയത്.
