ഭരണഘടനയെ മതഗ്രന്ഥമായി കണക്കാക്കണം; കെ എസ് ഭഗവാൻ
കോഴിക്കോട്: ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ മതഗ്രന്ഥമായി ഭരണഘടനയെ കണക്കാക്കണമെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. കെ എസ് ഭഗവാൻ. സാമൂഹിക നീതിയെക്കുറിച്ചും തുല്യ നീതിയെക്കുറിച്ചും ആദ്യം പറഞ്ഞത് ബുദ്ധനാണ്. ബുദ്ധാധിപത്യത്തെ തകർത്തത് ബ്രാഹ്മണിക്കൽ ഹിന്ദുത്വമാണ്. അതേപോലെ ഇന്ത്യയിലെ ഒരു പ്രധാന ദേശീയ പാർടി സാമൂഹിക നീതിയെയും തുല്യനീതിയെയും തള്ളിപ്പറയുകയാണ്.

ഈ സാഹചര്യത്തിൽ ഭരണഘടനയെ ഉയർത്തിപ്പിടിക്കുക എന്നതാണ് കാലത്തിന്റെ അനിവാര്യതയെന്ന് അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം സംഘടിപ്പിച്ച മധു മാസ്റ്റർ നാടക അവാർഡ് നാടകനടി മാളു ആർ ദാസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൗൺ ഹാളിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ വി എ ബാലകൃഷ്ണൻ അധ്യക്ഷനായി. കൾച്ചറൽ ഫോറം മാസിക ഡോ. ഖദീജ മുംതാസിന് നൽകി ഡോ. പി കെ പോക്കർ പ്രകാശിപ്പിച്ചു.

ഡോ. കെ എൻ അജോയ്കുമാർ, കെ പി ചന്ദ്രൻ, എൻ വി ബിജു, കെ വാസുദേവൻ എന്നിവർ സംസാരിച്ചു. തുടർന്ന് ബുഹോയും മുഹബത്തും അവതരിപ്പിച്ച പ്രതിരോധത്തിന്റ സംഗീതവും ലിറ്റിൽ എർത്ത് സ്കൂൾ ഓഫ് തിയേറ്റർ കേരളയുടെ “നൂറ് ശതമാനം സിന്ദാബാദ്’ നാടകവും അരങ്ങേറി. വേണുഗോപാലൻ കുനിയിൽ സ്വാഗതവും മണി നരണിപ്പുഴ നന്ദിയും പറഞ്ഞു

