ഗുജറാത്തിലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകർന്നത് സർക്കാരിൻ്റെ ഗുരുതര അനാസ്ഥയെന്ന് പ്രതിപക്ഷം

ഗുജറാത്തിലെ മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണതിന് ഇടയാക്കിയത് സർക്കാരിൻ്റെ ഗുരുതര അനാസ്ഥ. വഡോദര, ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ ചരക്ക് വാഹനങ്ങളടക്കം ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. 1985ല്‍ തുറന്ന പാലത്തിന് 40 വര്‍ഷം പഴക്കമുണ്ട്.

പാലത്തിൻ്റെ ശോചനീയാവസ്ഥ നേരത്തേ തന്നെ പുറത്തുവന്നതാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാലം അപകടകരമായി കുലുങ്ങിയതായി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഈ പാലം പുതുക്കിപ്പണിയാൻ സർക്കാർ തയ്യാറായില്ല. സ്ഥലം എം എല്‍ എ ചൈതന്യസിങ് സാലയുടെ ശുപാര്‍ശയിൽ സംസ്ഥാന സര്‍ക്കാര്‍ പുതിയ പാലം നിര്‍മിക്കാന്‍ അംഗീകാരം നല്‍കിയിരുന്നു. സര്‍വേ നടത്തി പുതിയ പാലം നിര്‍മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിരുന്നു.

എന്നാൽ, അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനായി തുറന്നു കൊടുക്കുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തിയിട്ടും വാഹനങ്ങൾ പോകുമ്പോൾ പാലം കുലുങ്ങുന്നുണ്ടായിരുന്നു. ഇതാണിപ്പോൾ അപകടത്തിന് വഴിവെച്ചതും. പാലം സര്‍ക്കാര്‍ അടച്ചിടാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ഉയരുന്നുണ്ട്. അപകടാവസ്ഥയിലായ പാലം അടച്ചിട്ടിരുന്നെങ്കിൽ 11 ജീവനുകൾ നഷ്ടപ്പെടില്ലായിരുന്നു. ഗുജറാത്ത് മോഡലിന് പിന്നിലെ അഴിമതിയും ജീര്‍ണതയുമാണ് ഇതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ വ്യാപകമായ അഴിമതി ഉണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.

