ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി പൂർണ്ണമായും പാലിക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. കോടതി നിർദ്ദേശം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പാക്കുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഡോ. എംകെ സുദർശൻ പ്രതികരിച്ചു.

അതേസമയം ഹൈക്കോടതി നിലവിൽ നൽകിയിരിക്കുന്ന മാർഗ്ഗനിർദേശങ്ങൾ പ്രായോഗികമല്ലെന്നുള്ള വസ്തുതകൾ കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതിയിൽ കൊച്ചിൻ ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. സർക്കാരിനെ കൂടി ഇടപെടുത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന് സുദർശൻ കൂട്ടിച്ചേർത്തു.

അതിനിടെ നാട്ടാന പരിപാലന ചട്ടത്തിൽ സർക്കാർ അടിയന്തരമായി ഭേദഗതി കൊണ്ടുവരണമെന്ന് വി എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. നാട്ടാന പരിപാലനത്തിലെ ഹൈക്കോടതി ഇടപെടലിൻ്റെ പശ്ചാത്തലത്തിൽ ചട്ടം ഭേദഗതിക്ക് തയ്യാറാകണമെന്നും ചട്ടം ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിൽ ആകും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ എത്ര അകലം പാലിക്കണമെന്ന് സംബന്ധിച്ച് ചട്ടത്തിൽ പറയുന്നില്ല. അതാണ് ഹൈക്കോടതി ഉത്തരവിറക്കുന്നതിലേക്ക് നയിച്ചത്. ചട്ടം ഭേദഗതി കൊണ്ടുവന്നില്ലെങ്കിൽ തൃശ്ശൂർപൂരം അടക്കമുള്ള പൂരങ്ങൾ പ്രതിസന്ധിയിൽ ആകും. തെക്കോട്ടിറക്കം പതിനഞ്ചാനകളെ വെച്ച് നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ.”- അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൂരം നടത്തിപ്പിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് രാഷ്ട്രീയ ആയുധമാക്കാൻ ഇട നൽകരുതെന്നും അദ്ദേഹം പറഞ്ഞു.

