ചിത്രങ്ങൾക്ക് മേൽ വീണ്ടും വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ
.
കേരള രാജ്യാന്തര ചലചിത്രോൽസവത്തിൽ ആറു ചിത്രങ്ങൾ കൂടി കാണിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ലാഷ്, ഫ്ലയിംസ് ഈഗിൾസ്, ഓഫ് ദി റിപ്പബ്ലിക്, യെസ്, ഓൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, എ പോയറ്റ് അൺ കൺസീൽഡ് പോയെട്രി എന്നിവയ്ക്ക് വിലക്കേർപ്പെടുത്തണമെന്നാണ് കേന്ദ്ര സർക്കാരിന്റ ആവശ്യം.

വിദേശകാര്യമന്ത്രാലയത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതാണ് കാരണം. പാലസ്തീനിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടെ 19 സിനിമകൾ നേരത്തെ കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. കേന്ദ്രത്തിന്റ ഈ നടപടി ചലച്ചിത്ര മേളയെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് വ്യാപക പ്രതിഷേധമുണ്ടായി.

സിനിമയില്‍ പരാമര്‍ശിക്കുന്ന രാജ്യവുമായുള്ള നയതന്ത്ര ബന്ധം വഷളാകും എന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വിദേശ മന്ത്രാലയം അനുമതി നിരസിച്ച സിനിമകള്‍ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ പ്രദര്‍ശിപ്പിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈഗിൾസ് ഓഫ് ദ റിപ്പബ്ലിക് ഇന്നലെ പ്രദർശിപ്പിച്ചിരുന്നു.




