‘കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകം; പരിഗണന ആന്ധ്രയ്ക്കും ബിഹാറിനും മാത്രം’; ഡോ. ജോൺ ബ്രിട്ടാസ് എം പി

ഈ വർഷത്തെ ബജറ്റ് തീർത്തും നിരാശാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ആന്ധ്രയ്ക്കും ബിഹാറിനും മാത്രമുള്ള ബജറ്റാണെന്നും മറ്റ് സംസ്ഥാനങ്ങളെ പൂർണമായും അവഗണിച്ചുവെന്നും എം പി പറഞ്ഞു. കേരളത്തിൽ നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും ഫലമുണ്ടായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ടൂറിസം രംഗത്തിനും ഒന്നുമില്ല. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ട പ്രത്യേക പാക്കേജടക്കം ഒന്നും ഉണ്ടായില്ല. കേരളത്തിന് ഒന്നും നൽകിയില്ല. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി നൽകിയില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നതിന് എതിരല്ല. എന്നാൽ കേരളം ഉന്നയിച്ച ഒന്നും നൽകിയില്ല. കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ഒന്നുമില്ല.

ഏറ്റവും കൂടുതൽ മഴക്കെടുതി ഉണ്ടാകുന്ന സംസ്ഥാനം കേരളമാണ്. എന്നാൽ മഴക്കെടുതി സംസ്ഥാനങ്ങളിൽ കേരളം ഇല്ല. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ 22 എയിംസ് നൽകി. കേരളത്തിന് എയിംസ് എന്ന് ആവശ്യം ഇത്തവണയും അവഗണിക്കപ്പെട്ടു. കേരളം സ്ഥലമെടുപ്പ് അടക്കം പൂർത്തിയായി കാത്തിരിക്കുകയാണ്.ഇത്രത്തോളം നഗ്നമായി രാഷ്ട്രീയം പറയുന്ന ബജറ്റ് ഉണ്ടായിട്ടില്ല. കറകളഞ്ഞ രാഷ്ട്രീയ ബജറ്റ് ആണിത്.

രണ്ടു സംസ്ഥാനങ്ങളുടെ പേര് ഇത്രയും അധികം സമയം ഒരു ബജറ്റിൽ പറയുന്നത് ആദ്യമായിട്ടാണ്. ദക്ഷിണേന്ത്യ എന്ന ഭൂപ്രദേശം ഈ ബജറ്റിന്റെ പരിഗണനയിൽ വന്നിട്ടില്ല. വരും ദിവസങ്ങളിൽ ഇടതുപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധം ഉണ്ടാകും’ – ഡോ. ജോൺ ബ്രിട്ടാസ് എം പി.

