വീണ്ടും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം. അര ലിറ്റർ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമാവും
വീണ്ടും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം. അര ലിറ്റർ മണ്ണെണ്ണ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമാവും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അനുവദിച്ചിരുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതം ഒറ്റയടിക്ക് 50 ശതമാനമാണ് കേന്ദ്രം വെട്ടിക്കുറച്ചത്. മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിരന്തരം കേന്ദ്രത്തിൽ സമർദ്ദം ചെലുത്തുന്നതിനിടയിലാണ് പുതിയ നടപടി.
2020-21 വർഷത്തിൽ ഒരു പാദത്തിൽ 9264 കിലോ ലിറ്റർ മണ്ണെണ്ണയായിരുന്നു അനുവദിച്ചിരുന്നത് തുടർന്നുള്ള വർഷങ്ങളിൽ ഒരു പാദത്തിൽ 6480 കിലോ ലിറ്ററായും 3888 കിലോ ലിറ്ററായും 1944 കിലോ ലിറ്ററായും ഇത് വെട്ടിച്ചുരുക്കി. 2021-22 കാലയളവിൽ മഞ്ഞ, പിങ്കുകാർഡുകാർക്ക് 3 മാസത്തിലൊരിക്കൽ ഒരു ലിറ്റർ മണ്ണെണ്ണയും നീല, വെള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്ററും, ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാത്ത കാർഡുടമകൾക്ക് എട്ട് ലിറ്റർ മണ്ണെണ്ണയുമായിരുന്നു നൽകിയിരുന്നത്.
എന്നാൽ കഴിഞ്ഞ വർഷം മുതൽ വൻതോതിൽ കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ വൈദ്യുതി കണക്ഷൻ ലഭ്യമായിട്ടുള്ള എല്ലാ വിഭാഗത്തിലെ കാർഡുകാർക്കും അര ലിറ്റർ വീതവും വൈദ്യുതി കണക്ഷൻ ലഭ്യമല്ലാത്ത കാർഡുടമകൾക്ക് 6 ലിറ്റർ മണ്ണെണ്ണയുമാണ് നൽകാനായത്. ഇത്തവണ 50 ശതമാനം കൂടി വെട്ടിക്കുറച്ചതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമേ അര ലിറ്റർ മണ്ണെണ്ണ ലഭിക്കൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.