KOYILANDY DIARY.COM

The Perfect News Portal

കാക്കയുമായുള്ള കുഞ്ഞിൻ്റെ സൗഹൃദം ശ്രദ്ധേയമാകുന്നു

കാക്കയുമായുള്ള കുഞ്ഞിൻ്റെ സൗഹൃദം ശ്രദ്ധേയമാകുന്നു. അപൂർവ്വമായ ഈ സൗഹൃദം പോയ കാലത്തെ പൈങ്കിളി കഥയെയാണ് ഓർമിപ്പിക്കുന്നത്. കുഞ്ഞിൻറെ ഇളം കൈയിലെ മധുരമുള്ള അപ്പം കൊത്തിപ്പറിക്കുന്ന കാക്കയും അപ്പം നഷ്ടപ്പെട്ട് കരയുന്ന കുഞ്ഞും കുട്ടിക്കഥകളിലൂടെ  വായിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ എല്ലാം കൊണ്ടും വ്യത്യസ്തമാണ് മനസിനു കുളിരേകുന്ന ഈ കാഴ്ച.
കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ ജോലിചെയ്യുന്ന ചെറുവണ്ണൂർ സ്വദേശിയായ ഷിജു ടി പി യുടെ വീട്ടിലാണ് ഈ അപൂർവ്വ സൗഹൃദം. ഒരു വയസ്സുള്ള ഷിജുവിന്റെ മകന്‍ നൈതിക്  ഭക്ഷണം തേടി ഉമ്മറകോലായിൽ വന്ന കാക്കയുമായുള്ള സൗഹൃദം ഇപ്പോൾ അഞ്ചാം വയസ്സിലേക്കും തുടരുന്നു.
വീടിൻറെ കോലായിൽ വന്നിരിക്കുന്ന കാക്കയുമായി കളിയും കഥ പറച്ചിലുമായി നാലു വർഷത്തോളമായി സൗഹൃദം. ഇടക്ക്  കുറച്ചുകാലം കാക്കയെ കണ്ടില്ലെങ്കിലും പിന്നീട് തിരിച്ചുവരികയും സൗഹൃദബന്ധം കൂടുതൽ ഊഷ്മളമാക്കുകയും ചെയ്തു. എൽകെജി സ്കൂളിൽ പോയിത്തുടങ്ങിയ ശേഷം കുട്ടിയുടെ വൈകുന്നേരത്തെ വരവിനായി കാത്തിരിക്കുകയാണ് വീട്ടു മുറ്റത് ഈ കാക്ക. സുഹൃത്തായ കാക്ക എത്തുന്നതോടെ മറ്റു കാക്കകളും കുഞ്ഞിനോടൊപ്പം കൂട്ടുകൂടുക പതിവാണ്.
Share news