KOYILANDY DIARY.COM

The Perfect News Portal

അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ. കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും, വഴിയോര കടകളിലും കവർച്ച നടത്തി വന്ന പ്രതികളെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടി പൊക്ലിയന്റെ പുരക്കൽ വീട്ടിൽ റസൽ ജാസി (24), പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റ്യാടി വീട്ടിൽ അഖിബ് ആഷിഖ് (26), എന്നിവരെയാണ് മോഷണ ബൈക്കുകളുമായി 2025 മാർച്ച് 19ന് രാത്രി പരപ്പനങ്ങാടി ഭാഗത്തു നിന്നും പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. 
അറസ്റ്റ് ചെയ്ത സമയം ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് അക്രമാസക്തരായ പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പന്നിയങ്കര പോലീസ് അവരെ ബല പ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്നിയങ്കര പോലീസ് സ്റ്റേഷൻ 2025 ഫെബ്രവരി മാസം രജിസ്റ്റർ ചെയ്ത ബൈക്ക് മൊഷണ കേസിൻ്റെ അന്വേഷണത്തിനിടെയാണ് നിരവധി കേസ്സിൽ പ്രതിയായ പ്രതികൾ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലെ പെട്രാേൾ പമ്പിൽ മോഷണം നടത്തി മോഷണ ബൈക്കും മുതലുകളുമായി വരുന്ന വഴിയിൽ പോലീസിന്റെ വലയിലാവുന്നത്. 
16-02-2025 തീയ്യതി പുലർച്ചെ 1 മണിക്ക് കല്ലായ് റെയിൽവെ സ്റ്റേഷനിലെ സിഗ്നൽ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരന്റെ റെയിൽവെ സ്റ്റേഷൻ സ്റ്റാഫ് പാർക്കിംഗ് ഏരിയയിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക് പ്രതികൾ മോഷ്ടിച്ചെടുക്കുകയും തുടർന്ന് വടകര ഭാഗത്തേക്ക് ഓടിച്ചു പോവുകയും, പോകുന്ന വഴിയിൽ കൊയിലാണ്ടി ഭാഗത്തെ ഒരു ഗോഡൌണിനു സമീപം സൂക്ഷിച്ചിരുന്ന ബൈക്കിലെ ഹെൽമെറ്റ് മോഷ്ടിച്ചെടുക്കുകയും അതിനു ശേഷം സമീപത്തുള്ള പെട്രോൾ പമ്പിൽ കയറി പെട്രോളടിച്ച് പൈസ കൊടുക്കാതെ കടന്നു കളയുകയും പുലർച്ചെ  പയ്യോളി സ്റ്റേഷൻ പരിധിയിലെ പെട്രോൾ പമ്പിൽ കയറി 8000 രൂപ കവർച്ച നടത്തി. പിന്നെ പരപ്പനങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് മോഷണം നടത്തിയ ബൈക്ക് മലപ്പുറം കുളത്തൂർ ചന്തപ്പറമ്പ് സ്വദേശിക്ക് വിൽപ്പന നടത്തുകയാണ് ചെയ്തത്. അതിനുശേഷം പ്രതികൾ എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരത്തു നിന്നും എളമക്കര സ്വദേശിയായ ഒരു യുവാവിന്റെ ചുവന്ന പൾസർ ബെക്ക് 18/03/2025 തീയ്യതി രാത്രി 8 മണിക്ക് മോഷണം നടത്തി പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിക്ക് സമീപമുള്ള പന്തലം പാടം ഹൈവേ സൈഡിലുള്ള പെട്രോൾ പമ്പിൽ 19/03/2025 തീയ്യതി പുലർച്ചെ 1 മണിയോട് കൂടി പെട്രോൾ പമ്പിലെ മെഷീന്റെ സൈഡിൽ ബാഗ് വെച്ച് ഉറങ്ങാനായി കിടന്ന സെയിൽസ്മാന്റെ ബാഗിലുണ്ടായിരുന്ന 48000 രൂപ കവർച്ച ചെയ്തെടുത്ത് വരുന്ന വഴിയിലാണ് പന്നിയങ്കര പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. 
ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ കണ്ട് സംശയം തോന്നിയ പോലീസ് വടക്കാഞ്ചേരിയിലെ മോഷണം നടത്തിയ ബൈക്കാണെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് പ്രതികളെ വടക്കാഞ്ചരി നിന്നു കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.
പന്നിയങ്കര പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും പ്രതികൾക്ക് 10 ജില്ലകളിലായി 20 ഓളം കേസ്സ് നിലവിലുള്ളതായും പ്രതികൾ സ്ഥിരമായി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് നലൽകുകയും അതിനു പകരമായി മൊബൈൽ ഫോണുകളും മോഷണം നടത്തിക്കൊടുക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും അങ്ങനെ മോഷ്ടിച്ചെടുത്ത മൊബൈൽ ഫോണുകൾ തിരൂർ ബസ്റ്റാന്റ് പരിസരത്തുള്ള മൊബൈൽ ഷോപ്പുകളിൽ വിൽപ്പന നടത്തിയതായും ഈ കേസ്സുകളുടെ അന്വേഷണ സംഘത്തിനു നേതൃത്വം കൊടുത്ത ഫറോക് അസിസ്റ്റന്റെ് കമ്മീഷണർ എ.എം സിദ്ദിഖ് അറിയിച്ചു. പന്നിയങ്കര ഇൻസ്പെക്ടർ എസ്. സതീഷ് കുമാർ സബ്ബ് ഇൻസ്പെക്ടർ കിരൺ ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ വിജേഷ്, ദിലീപ്, ബിനോയ് വിശ്വം എന്നിവരായിരുന്നു പ്രതികളെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ്  മുൻപാകെ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയ്തു.
Share news