പന്തീരങ്കാവില്‍ ജ്വല്ലറിയില്‍ മോഷണം നടത്താന്‍ ശ്രമിച്ച പ്രതി പിടിയിൽ
.
കോഴിക്കോട്: പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണം നടത്താന്‍ ശ്രമിച്ച പ്രതിയെ കൈയ്യോടെ പിടികൂടി നാട്ടുകാര്‍. പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലെത്തിയ യുവതി കടയുടമയോട് സ്വര്‍ണമാല ആവശ്യപ്പെടുകയും അദ്ദേഹം മാലയെടുക്കാനായി തിരിഞ്ഞപ്പോള്‍ മോഷണ ശ്രമം നടത്തുകയുമാണ് ഉണ്ടായത്. പിടിക്കപ്പെട്ടപ്പോള്‍ ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ഇവരെ കെട്ടിയിട്ട ശേഷമാണ് നാട്ടുകാര്‍ പൊലീസിന് കൈമാറിയത്.

ഇന്ന് രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പൂവാട്ട്പറമ്പ് സ്വദേശി സൗദാബിയെന്ന യുവതിയാണ് പിടിയിലായത്. സാമ്പത്തിക ബുദ്ധിമുട്ടാണ് മോഷണത്തിലേക്ക് വഴിവെച്ചതാണെന്നാണ് യുവതിയുടെ മൊഴി. ജ്വല്ലറി തുറക്കാനായി കടയുടമ കൃഷ്ണന്‍ എത്തിയപ്പോഴാണ് യുവതിയും അവിടെ എത്തിയത്. മാലയെടുക്കാന്‍ തിരിഞ്ഞ കടയുടമയ്ക്ക് നേരെ ഇവര്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. പിന്നാലെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഒഴിക്കാനുള്ള ശ്രമവും യുവതി നടത്തി. കടയുടമ ബഹളം വെയ്ക്കുകയും ഇരുവരും പിടിവലി നടത്തി കടയ്ക്ക് പുറത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ മോഷണശ്രമം അറിയുന്നത്. ഇതോടെ നാട്ടുകാര്‍ എത്തി യുവതിയെ പിടിച്ചുകെട്ടിയത്.

മുമ്പ് രണ്ട് തവണ യുവതി കടയില്‍ വന്നിട്ടുണ്ടെന്നും അന്ന് കടയില്‍ ആളുകളുണ്ടായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചതാണെന്നും കടയുടമ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിക്രമത്തിനിടെ കടയുടമയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഇവര്‍ കൈയില്‍ കരുതിയിരുന്ന ഇന്ധനം ഉപയോഗിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. യുവതിയെ പന്തീരങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ കൈയില്‍ തീപ്പെട്ടിയും സിഗററ്റ് ലാമ്പ് അടക്കമുണ്ടായിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ എല്ലാവരെയും നേരെ കൈയിലുണ്ടായിരുന്ന ഡീസല്‍ ഒഴിക്കാനും ഇവര്‍ ശ്രമിച്ചു. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.




