അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
.
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ രാവിലെ 11 മണി വരെയാണ് കസ്റ്റഡി. കേസിലെ തുടർതെളിവെടുപ്പ് പൂർത്തിയാകാനായിട്ടാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. നാളെ തന്നെ രാഹുൽ ജാമ്യാപേക്ഷയ്ക്കായി കോടതിയെ സമീപിക്കുമെന്നാണ് വിവരം.

അതേസമയം, 11 ദിവസം കൊണ്ട് 11 കിലോ കുറഞ്ഞു. നാല് ദിവസം വെള്ളം കുടിക്കാതെ ജയിലിൽ കഴിഞ്ഞെന്നും ഇത് തുടർന്നാൽ കിഡ്നിയ്ക്ക് പ്രശ്നമാകുന്നുവെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടാണ് നിരാഹാരം അവസാനിപ്പിച്ചതെന്നും നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

രാഹുൽ മാങ്കൂട്ടത്തിലെ പിന്തുണച്ചതിൽ കുറ്റബോധം ഇല്ല അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയോ ഫോട്ടോയോ പോസ്റ്റോ ഇട്ടിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ ആദ്യം അറസ്റ്റിലാകുന്നത് രാഹുൽ ഈശ്വറാണ്. കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ. രണ്ടുതവണ മുൻകൂർജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും നിരസിക്കുകയായിരുന്നു. കേസിന്റെ ഗൗരവമടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചുകൊണ്ടായിരുന്നു ജാമ്യം നിഷേധിച്ചത്.




