സഹകരണ മേഖലയെ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കും; പി അബ്ദുൽ ഹമീദ് എംഎൽഎ
തിരുവനന്തപുരം: സഹകരണ മേഖലയെ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കുമെന്ന് പി അബ്ദുൽ ഹമീദ് എംഎൽഎ. സഹകരണ മേഖലയെ തകർക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാരിൻറെ വഴിവിട്ട നീക്കങ്ങളെ ഒന്നിച്ച് എതിർക്കുമെന്നും കേരള ബാങ്ക് ഡയറക്ടറായി നാമനിർദേശം ചെയ്യപ്പെട്ട പി അബ്ദുൽ ഹമീദ് എംഎൽഎ.

കേരള ബാങ്ക് ഡയറക്ടർ സ്ഥാനത്തേയ്‌ക്ക് തന്നെ നാമനിർദേശം ചെയ്‌തത് രാഷ്ട്രീയ നീക്കമായി കാണേണ്ടതില്ല. സഹകരണ മേഖലയിൽ എത്രയോ വർഷങ്ങളായി യുഡിഎഫും എൽഡിഎഫും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അത് പറയേണ്ടിടത്ത് പറയും. മുസ്ലീംലീഗ് ജില്ലാ സെക്രട്ടറിയായ തന്നെ പാർട്ടിയുടെ അനുമതിയില്ലാതെ നാമനിർദേശം ചെയ്യാനാകില്ല.

യുഡിഎഫിന്റെയും അനുമതിയുണ്ട്. ലീഗ് സംസ്ഥാന നേതൃത്വം യുഡിഎഫുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് ഡയറക്ടറായി അബ്ദുൽ ഹമീദിനെ സർക്കാർ നാമനിർദേശം ചെയ്‌തത് വിവാദമാക്കേണ്ടതില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്ത് കൂടുതൽ സഹകരണ സ്ഥാപനങ്ങൾ ഭരിക്കുന്നത് മുസ്ലീംലീഗാണ്. മലപ്പുറം ജില്ലാ ബാങ്ക് എത്രയോ കാലമായി ലീഗാണ് ഭരിച്ചിരുന്നത്. അവർക്ക് അർഹമായ സ്ഥാനമാണ് സർക്കാർ നൽകിയതെന്നും ഹസ്സൻ പറഞ്ഞു.

