എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സുപ്രീം കോടതിയിൽ
.
കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണം (എസ് ഐ ആർ) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി സിപിഐഎം. എസ്ഐആർ ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം ഹർജിയിൽ പറയുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഐഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ് ഐ ആർ നടപ്പാക്കുന്നത് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും, ഒരു ബി എൽ ഒ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന ജോലി സമ്മർദ്ദം ശ്രദ്ധിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആവശ്യങ്ങളുമായി സംസ്ഥാന സർക്കാരും കോൺഗ്രസും മുസ്ലീം ലീഗും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തിരക്കിട്ട് എസ് ഐ ആർ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജികളിലെ പൊതുവായ ആവശ്യം.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ സിപിഎമ്മിനെ പ്രതിനിധീകരിച്ച എം.വി. ജയരാജൻ കടുത്ത വിമർശനം ഉയർത്തിയിരുന്നു. തദ്ദേശതിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9 ന് എസ്ഐആർ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കണമെന്ന് ബിജെപി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു.




