“സ്രാവ് ” സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി
കൊച്ചി: കൊച്ചി ആസ്ഥാനമായ നവാൾട്ട് സോളാർ ആൻഡ് ഇലക്ട്രിക് ബോട്ട്‌സ് വികസിപ്പിച്ച “സ്രാവ് ” ആദ്യത്തെതും ഏറ്റവും മികച്ചതുമായ സോളാർ മത്സ്യബന്ധന ബോട്ടിനുള്ള ആഗോള അവാർഡ് കരസ്ഥമാക്കി. ഫ്രഞ്ച് ഇലക്ട്രിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും ഗുസ്താവ് ട്രൂവേയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഷിപ്പിങ്ങ് സാങ്കേതിക ലോകത്തെ നോബൽ പ്രൈസായാണ് കണക്കാക്കുന്നത്.
വാണിജ്യ ഫെറി അവാർഡ് വിഭാഗത്തിൽ മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള നോമിനേഷനുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്ന് നാല് എന്റ്രികളിൽ മൂന്നെണ്ണം നവാൾട്ടിന്റേതായിരുന്നു. നവാൾട്ടിന് ഇത് രണ്ടാമത്തേ ലോക കിരീടമാണ്. നേരത്തെ, വൈക്കം- തവണക്കടവ് റൂട്ടിൽ സർവീസ് നടത്തുന്ന നവാൾട്ടിന്റെ 75 സീറ്റുകളുള്ള സൗരോർജ്ജ ഫെറി ആദിത്യ 2020 ലെ ഗുസ്താവ് ട്രൂവേ അവാർഡ് നേടിയിരുന്നു.
സോളാർ മത്സ്യബന്ധന ബോട്ടുകൾ രാജ്യത്തെ മത്സ്യത്തൊഴിലാളികൾക്ക് വലിയ തുണയാവുമെന്ന് നവാൾട്ട് സിഇഒയുമായ സന്ദിത് തണ്ടാശ്ശേരി പറഞ്ഞു. ഇന്നത്തെ ഏറ്റവും വലിയ ക്ലീൻ ടെക് വക്താക്കളിൽ ഒരാളായ ഷെൽ ഫൗണ്ടേഷനിൽ നിന്ന് നിർലോഭമായ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചത്. ഏകദേശം 2,50,000 മത്സ്യബന്ധന ബോട്ടുകൾ പെട്രോളിലും മണ്ണെണ്ണയിലും പ്രവർത്തിക്കുന്നുണ്ട്.
ദശലക്ഷക്കണക്കിന് ആളുകളാണ് മത്സ്യബന്ധനത്തിനായി ബോട്ടുകളെ ആശ്രയിക്കുന്നത്. 50 കിലോമീറ്റർ പരിധിയിൽ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് അനുയോജ്യമാണ് സ്രാവ് . ആറ് മത്സ്യത്തൊഴിലാളികൾക്ക് ഇതിൽ ജോലി ചെയ്യാം.