ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്‍റെ അപേക്ഷ ഇന്ന് പരിഗണിക്കും
.
ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്‍റെ അപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അപേക്ഷ പരിഗണിക്കുന്നതിന്‍റെ ഭാഗമായി രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പുള്‍പ്പടെ പൂര്‍ത്തിയാക്കാനുമാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

അതേ സമയം രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയും കോടതി ഇന്നു പരിഗണിക്കും. തനിക്കെതിരായ ആരോപണം വ്യാജമാണെന്നും പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിന്‍റെ വാദം. ജനുവരി 9 നു ഫോർട്ട് കൊച്ചിയിൽ വെച്ചാണ് പരാതിക്കു കാരണമായ സംഭവം ഉണ്ടാകുന്നത്. സംവിധായകൻ സിനിമാ സെറ്റിൽ വെച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊച്ചി സ്വദേശിയായ യുവ നടിയുടെ പരാതി.

തുടർന്ന് ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം രഞ്ജിത്തിനെ സംഘടനയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ചലച്ചിത്ര സംഘടനയായ ഫെഫ്ക. ഫെഫ്കയുടെ ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്.

നേരത്തെ റിമാന്റിലായ രഞ്ജിത്തിനെ ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രസിഡണ്ട് രഞ്ജി പണിക്കർ, ജി എസ് വിജയൻ എന്നിവർ അറിയിച്ചു. ഇതിനു പിന്നാലെ റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്തക്കിയതായി പ്രസിഡണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും പത്രക്കുറിപ്പിലൂടെ അറിയിച്ചത്.



