ലൈംഗികാതിക്രമ കേസ്; അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല

ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല. പ്രജ്വലിന്റെ കസ്റ്റഡി ബംഗളൂരു പ്രത്യേക കോടതി ജൂൺ 10 വരെ നീട്ടി. മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ജെഡിയു നേതാവുമായ പ്രജ്വൽ, 34 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം മെയ് 31നാണ് ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്കുശേഷം ബംഗളൂരുവിൽ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രജ്വലിനെ ജൂൺ ആറുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകയായിരുന്നു.

പ്രജ്വൽ പകർത്തിയതെന്നു കരുതുന്ന മൂവായിരത്തിലധികം ലൈംഗിക പീഡന ദൃശ്യമാണ് പുറത്തായത്. വീട്ടുജോലിക്കാരായ സ്ത്രീകൾ അടക്കം പരാതിയുമായി രംഗത്തെത്തിയതോടെ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന പ്രജ്വൽ ഏപ്രിൽ 27ന് മണ്ഡലത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച് ജർമനിയിലേക്ക് മുങ്ങുകയായിരുന്നു.

അതേസമയം സിറ്റിംഗ് സീററിൽ 42649 വോട്ടിനാണ് പ്രജ്വൽ തോറ്റത്. ഇന്ത്യ കൂട്ടായ്മയുടെ സ്ഥാനാർത്ഥിയായ കോൺഗ്രസ് നേതാവ് ശ്രേയസ് എം പട്ടേലാണ് മണ്ഡലത്തിൽ ജയിച്ചത്. 2019ൽ 12,78,653 വോട്ടിന് ജയിച്ചിടത്താണ് പ്രജ്വുൽ കൂപ്പുകുത്തിയത്.

