രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു
.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ അതിജീവിതയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. ബലാത്സംഗക്കേസിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത അതിജീവിതയെ ഹൈക്കോടതി കക്ഷി ചേർത്തത്.

അതേസമയം മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത മറുപടി സത്യവാങ്മൂലം നല്‍കും. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി രണ്ടാഴ്ച സമയം നല്‍കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി. ഗർഭഛിദ്രത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.

താൻ നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ രാഹുലിന്റെ അറസ്റ്റ് ജനുവരി 7 വരെ താത്ക്കാലികമായി കോടതി തടഞ്ഞിരുന്നു.




