കൊയിലാണ്ടിയൽ വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് പരിശോധന കർശനമാക്കി
കൊയിലാണ്ടി മേഖലയിൽ വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് പരിശോധന ” നോ സീറ്റ് ബെൽറ്റ് സെപെഷ്യൽ ഡ്രൈവ് ” കർശനമാക്കി. ഇതിൻ്റെ ഭാഗമായി കൊയിലാണ്ടി എസ്.ഐ. എം.എൻ. അനൂപിൻ്റെയും കൊയിലാണ്ടി ട്രാഫിക് പോലീസിൻ്റയും നേതൃത്വത്തിൽ വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് പരിശോധന ആരംഭിച്ചു. വടക്കാഞ്ചേരി അപകടത്തിൻ്റെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി വാഹനങ്ങളിൽ കർശന പരിശോധന നടത്താൻ ഡി.ജി.പി.യുടെ ഉത്തരവിറങ്ങിയത്.
ഒക്ടോബർ16 മുതൽ 31 വരെയാണ് നോ സീറ്റ് ബെൽറ്റ് സെപെഷ്യൽ ഡ്രൈവ് നടപ്പിലാക്കുന്നത്. കൊയിലാണ്ടി ദേശീയപാതയിൽ നന്തി 20 മൈൽസ് മുതൽ കോരപ്പുഴ വരെയും, സ്റ്റേറ്റ് ഹൈവേയിൽ കണയങ്കോട് വരെയും, പോലീസ് സംഘം കർശന പരിശോധന നടത്തി. ഇതിനോ ടകം 30 ഓളം പേരുടെ പേരിൽ കേസെടുത്തു. ചിലരെ സീറ്റ് ബെൽറ്റിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഉപദേശം നൽകി പറഞ്ഞയച്ചു.
പരിശോധനയ്ക്ക് ട്രാഫിക് എസ്.ഐ.മാരായ എൻ.കെ. ദിനേശൻ, കെ.സി. പ്രിഥ്വിരാജൻ, ബിന്ദു കുമാർ, രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.