ശബരിമല സ്വർണക്കൊള്ള: സ്വർണം പൂശിയ പാളികൾ SIT പരിശോധിക്കും
.
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണംപൂശിയ പാളികൾ SIT പരിശോധിക്കും. ഇതിന് അനുമതി തേടി പ്രത്യേക അന്വേഷണസംഘം തന്ത്രിക്ക് കത്ത് നൽകി. സ്വർണപ്പാളികൾ പൂർണമായും മാറ്റിയോ എന്ന് പരിശോധിക്കും. സ്വർണപ്പാളികൾ എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് കണ്ടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആചാരപ്രകാരം ഭഗവാനോട് അനുമതി ചോദിച്ചിട്ട് സ്വർണപ്പാളികൾ പരിശോധിക്കാൻ അനുമതി നൽകാമെന്ന് തന്ത്രി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

നട തുറന്ന ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും അനുമതി നൽകുക. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ പത്മകുമാറിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

കട്ടിളപാളി കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എൻ വാസുവിനെ വിശദമായ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനാണ് തീരുമാനം. വാസുവിനെ ചോദ്യം ചെയ്താൽ ദേവസ്വം ബോർഡ് അംഗങ്ങളുടെ പങ്കിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ.




