ശബരിമല സ്വർണ്ണക്കൊള്ള; എൻ വാസുവിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും
.
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടും കമ്മീഷണറുമായ എൻ വാസുവിനെ ഉടൻ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും. ശബരിമല കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് വാസു. എസ് ഐ ടി കസ്റ്റഡിയിലുള്ള മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച മാത്രമാണ് ഇനി എസ് ഐ ടി സംഘത്തിന് മുന്നിലുള്ളത്. അവസാന ഘട്ടത്തിൽ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐ ടി നീക്കം. കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി മുരാരി ബാബു എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയിൽ ഹാജരാക്കും. ഇരുവരെയും കോടതി ജുഡീഷണൽ കസ്റ്റഡിയിൽ വിടാനാണ് സാധ്യത.

മുരാരി ബാബു സമർപ്പിച്ച ജാമ്യ ഹർജി പന്ത്രണ്ടാം തീയതി റാന്നി കോടതി പരിഗണിക്കും. അതേസമയം, ആറന്മുളയിലെ ദേവസ്വം സ്ട്രോങ്ങ് റൂമിൽ ജസ്റ്റിസ് കെ ടി ശങ്കരൻ വീണ്ടും പരിശോധന ആരംഭിച്ചു. ആറന്മുളയിലെ പരിശോധന പൂർത്തിയാക്കി 14ന് വീണ്ടും സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ കൂടി പരിശോധന നടത്തും.




