കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ.
കൊയിലാണ്ടി: കൊല്ലത്ത് ഡിവൈഎഫ്ഐ നേതാക്കളെ അക്രമിച്ച് പരിക്കേൽപ്പിച്ച ആർ.എസ്.എസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ. കൊല്ലം വിയ്യൂർ അട്ടവയൽ, കാർത്തികയിൽ മണിയുടെ മകൻ മനുലാൽ (27) ആണ് കസ്റ്റഡിയിലായത്. പോലീസിൻ്റെ സമർത്ഥമായ അന്വേഷണമാണ് അക്രമിസംഘത്തിലെ പ്രധാനിയെ 24 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. കൂട്ടു പ്രതികളെ സംബന്ധിച്ച് വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു. എസ്.ഐ. അനീഷ് വടക്കയിൽ, പി.എം. ശൈലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ നടക്കുന്നത്.

ഇന്നലെ ഞായറാഴ്ച രാത്രി 9 മണിയോടുകൂടിയാണ് വിവാഹ സൽക്കാരം നടക്കുന്ന ഗായത്രി ഓഡിറ്റോറിയത്തിലേക്ക് ആർഎസ്എസ് അക്രമിസംഘം ഇരച്ചുകയറി ഡിവൈഎഫ്ഐ കൊല്ലം മേഖലാ സെക്രട്ടറി വൈശാഖ്, അർജുൻ, വിനീഷ് എന്നിവരെ നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നീ മാരകായുധങ്ങളുമായി ക്രൂരമായി അക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വൈശാഖിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സിപിഐഎം പ്രവർത്തകൻ്റെ മകൻ്റെ വിവാഹമായതിനാൽ കൊയിലാണ്ടി മേഖലയിലെ സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും വിവാഹ സൽക്കാരത്തിൽ പങ്കെടുക്കും എന്ന് കൃത്യമായ മനസിലാക്കി ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്ന ഡിവൈഎഫ്ഐയുടെയും സിപിഐ(എം)ൻ്റെയും ആരോപണം പോലീസ് മുഖവിലക്കെടുത്തിട്ടുണ്ട്. അക്രമം ആസൂത്രതമായി നടത്തിയതെന്ന് പോലിസിനുള്ളിലും അഭിപ്രായമുണ്ടെന്നാണ് അറിയുന്നത്. ആയതിനാൽ വിശദമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

