ക്യാമ്പുകളുടെ ശുചിത്വമുറപ്പാക്കുന്നതിന് മുൻഗണന; എം ബി രാജേഷ്

തിരുവനന്തപുരം: വയനാട്ടിൽ ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് മുൻഗണനയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശുചീകരണ തൊഴിലാളികളെ അധികമായി നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യാനുസരണം ദിവസവേതനത്തിന് ശുചീകരണ തൊഴിലാളികളെ നിയമിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകും.

വയനാട് ഉരുൾപൊട്ടലിനെ തുടർന്ന് മൂന്ന് വില്ലേജുകളെ ഡിസാസ്റ്റർ വില്ലേജുകളായി പ്രഖ്യാപിച്ചിരുന്നു. മേഖലയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ 150 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കും. തൊഴിലുറപ്പിലൂടെ റോഡ് നിർമാണത്തിനുള്ള 10 ശതമാനം പരിധി ഉയർത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് എത്രയും വേഗം സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കും. വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് വായ്പാ സഹായം നൽകും. ദുരന്ത മേഖലയിലെ മാലിന്യം നീക്കം ചെയ്യുന്നതിനും ക്യാമ്പുകളിലെ ശുചിത്വമുറപ്പാക്കുന്നതിനും പ്രത്യേക പരിഗണന നൽകും. തദ്ദേശ സ്ഥാപനങ്ങൾ കാണാതായ ആളുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ക്യാമ്പുകൾവഴി വിവര ശേഖരണം നടത്തുന്നതായും മന്ത്രി അറിയിച്ചു.

