അവശ്യമരുന്നുകളുടെ വില വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി: ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: ആൻറിബയോട്ടിക്കുകൾ, അണുബാധ വിരുദ്ധ മരുന്നുകൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, കാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലയിൽ ഏപ്രിൽ മാസം മുതലുണ്ടായ കൂടിയ വില വർധനവ് ആശങ്കപ്പെടുത്തുന്നതാണെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കെ.പി പി.എ. ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള വാർഷിക ക്രമീകരണം അനുസരിച്ച്, ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (NLEM) ലിസ്റ്റു ചെയ്തിരിക്കുന്ന മരുന്നുകൾക്ക് വില വർദ്ധനവിന് സർക്കാർ അംഗീകാരം നൽകിയിരിക്കുകയാണ്.

ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (NLEM) ഉൾപ്പെടുത്തിയിട്ടുള്ള ഏകദേശം 1,000 മരുന്നുകൾക്ക് പുതുക്കിയ വില ബാധകമാകും. ഷെഡ്യൂൾ ചെയ്ത മരുന്നുകളുടെ വില വർഷത്തിലൊരിക്കൽ ക്രമീകരിക്കാൻ അനുവാദമുണ്ട്. അവശ്യ മരുന്നുകളുടെ പട്ടികയിൽ പാരസെറ്റമോൾ, ബാക്ടീരിയ അണുബാധയ്ക്കുള്ള അസിത്രോമൈസിൻ പോലുള്ള ആൻറിബയോട്ടിക്കുകൾ, വിളർച്ച വിരുദ്ധ മരുന്നുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ചില സ്റ്റിറോയിഡുകൾ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നുകളാണ്.

2013 ലെ മരുന്ന് വില നിയന്ത്രണ ഉത്തരവിന്റെ (DPCO) ഖണ്ഡിക 16 (2) ലെ വ്യവസ്ഥകൾ പ്രകാരം, ഈ WPI-യുടെ അടിസ്ഥാനത്തിൽ നിർമ്മാതാക്കൾക്ക് ഷെഡ്യൂൾ ചെയ്ത ഫോർമുലേഷനുകളുടെ പരമാവധി ചില്ലറ വിൽപ്പന വില (MRP) വർദ്ധിപ്പിക്കാം, ഇക്കാര്യത്തിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ല എന്ന കേന്ദ്ര സർക്കാർ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അതുവഴി മാത്രമേ അടിക്കടിയുണ്ടാകുന്ന മരുന്ന് വില വർദ്ധനവ് തടയാനാകൂ എന്നും ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഉള്ളിയേരിയിൽ വെച്ചു ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡണ്ട് മഹമൂദ് മൂടാടി അധ്യക്ഷത വഹിച്ചു. ഒ.സി നവീൻ ചന്ദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സിക്രട്ടറി എം.ജിജീഷ് റിപ്പോർട് അവതരിപ്പിച്ചു. ടി. സതീശൻ, നവീൻലാൽ പാടിക്കുന്ന്, ഷാജു ചെറുകാവിൽ, എസ് ഡി. സലീഷ്, റനീഷ് ചെറുവണ്ണൂർ, റാബിയ അത്തോളി, ജസ്ല ബാലുശേരി, രാഖില എന്നിവർ സംസാരിച്ചു.

