കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം; അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ
.
കുവൈറ്റിലും ബഹ്‌റൈനിലും ശക്തമായ ആക്രമണം തുടർന്ന് ഇറാൻ. കുവൈറ്റിലെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ഇന്ന് ആക്രമണം നടത്തിയത്. കുവൈറ്റിൽ വൈദ്യത നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ ബഹ്‌റൈനിൽ സിദ്റ മേഖലയിലെ ബാപ്കോ റിഫൈനറിയിൽ തീപിടിത്തം ഉണ്ടായി.

രണ്ട് വൈദ്യത നിലയങ്ങളും കടൽവെള്ള ശുദ്ധീകരണ പ്ലാന്റുകളും ആക്രമിക്കപ്പെട്ടു. പവർസ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തിവെച്ചു. വൈദ്യുതി, വെള്ളം, എണ്ണ എന്നിവയുടെ നിർമാണവും വിതരണവും തകർക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വിവിധ സർക്കാർ വകുപ്പുകൾ പ്രവർത്തിക്കുന്ന മിനിസ്ട്രി കോംപ്ലക്സിന് നേരെയും ആക്രമണമുണ്ടായി.

കാര്യമായ കേടുപാടുകൾ പറ്റിയതോടെ മിനിസ്ട്രി കോംപ്ലക്സ് അടച്ചു. ബഹ്‌റൈനിലെ സിദ്റ മേഖലയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് ആക്രമണമുണ്ടാകുന്നത്. ബാപ്കോ റിഫൈനറിയിൽ തീപിടുത്തമുണ്ടായി. ആളപായമില്ലെന്നാണ് വിവരം. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയിൽ ഇന്ന് കാര്യമായ ആക്രമണമുണ്ടായിട്ടില്ല.




