കൊളംബിയയിൽ വിമാനാപകടം: 15 പേർ കൊല്ലപ്പെട്ടു
.
കൊളംബിയ-വെനസ്വേല അതിർത്തിക്ക് സമീപം വിമാനാപകടം. വിമാനത്തിലുണ്ടായിരുന്ന 15 പേരും കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. സർക്കാർ ഉടമസ്ഥതയിലുള്ള സറ്റേന (Satena) എയർലൈനിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അതിർത്തി നഗരമായ കുക്കുട്ടയിൽ നിന്ന് പറന്നുയർന്ന വിമാനം ഒക്കാനയിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാരും രണ്ട് ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടതായും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. കൊളംബിയൻ ചേംബർ ഓഫ് ഡിപ്യൂട്ടീസ് അംഗമായ ഡയോജെനസ് ക്വിന്ററോ (Diogenes Quintero), നിയമസഭാ സ്ഥാനാർത്ഥിയായ കാർലോസ് സാൽസിഡോ (Carlos Salcedo) എന്നിവരും അവരുടെ സംഘവും വിമാനത്തിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പർവതനിരകളും അതിവേഗം മാറുന്ന കാലാവസ്ഥയുമുള്ള മേഖലയിലാണ് അപകടം നടന്നത്. ഗറില്ലാ ഗ്രൂപ്പായ നാഷണൽ ലിബറേഷൻ ആർമിയുടെ (ELN) സ്വാധീനമുള്ള പ്രദേശം കൂടിയാണിത്. മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും തിരച്ചിലിനുമായി സർക്കാർ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്. ബീച്ച്ക്രാഫ്റ്റ് 1900 (Beechcraft 1900) എന്ന ഇരട്ട പ്രൊപ്പല്ലർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.




