പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്
കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ ഇരയായ യുവതി സംസ്ഥാനം വിട്ടെന്ന് പൊലീസ്. യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സംസ്ഥാനം വിട്ടതായി പൊലീസ് കണ്ടെത്തിയത്. മൂന്നു സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. യുവതിയുടെ മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അനുസരിച്ച് യുവതി അവസാനം ഡൽഹിയിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
പാസ്പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാനുള്ള സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു. ജൂൺ ഏഴാം തിയതിയാണ് യുവതി അവസാനമായി ഓഫീസിൽ എത്തിയത്. അവിടെ നിന്ന് ഡൽഹിയിലേക്ക് പോവുകയും ഡൽഹിയിൽ വെച്ച് വീഡിയോ റെക്കോർഡ് ചെയ്ത് യുവതി യൂട്യൂബ് പേജ് ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവ് രാഹുലിനെ ന്യായീകരിച്ച് വീഡിയോയുമായി യുവതി രംഗത്ത് വന്നിരുന്നു. ബെൽറ്റ്‌വെച്ച് അടിച്ചതും ചാർജറിന്റെ കേബിൾ വച്ച് കഴുത്ത് മുറുക്കിയെന്നതും കള്ളമാണ്.
താൻ ബ്രെയിൻ വാഷ് ചെയ്യപ്പെട്ടു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുടെ മുന്നിലാണ് മാധ്യമങ്ങൾക്ക് മുന്നിലും പൊലീസിലും ആരോപണം ഉന്നയിച്ചത്. ആ സമയത്ത് ഭയന്ന് മനസ്സില്ലാ മനസ്സോടെയാണ് ഈ കാര്യങ്ങളെല്ലാം പറയേണ്ടി വന്നതെന്നും യുവതി വീഡിയോയിൽ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ മാറി നിന്നത് എന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, സുരക്ഷിതയാണെന്നും യുവതി പറഞ്ഞു. വീട്ടുകാർ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധ്യതയുണ്ട്. അതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും മജിസ്ട്രേറ്റിന് മുമ്പിൽ തന്റെ മൊഴി രേഖപ്പെടുത്തണമെന്നും ഏത് നുണ പരിശോധനയ്ക്കും താൻ തയാറെന്നും യുവതി വീഡിയോയിലൂടെ പറഞ്ഞിരുന്നു.