വികസന പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന പരസ്യപ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തിൻറെ വികസന പ്രവർത്തനങ്ങളുമായി സഹകരിക്കില്ലെന്ന പരസ്യപ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഴിഞ്ഞത്ത് കപ്പലടുത്തപ്പോൾ പങ്കെടുക്കേണ്ടി വന്നത് ഗതികേടെന്നാണ് കഴിഞ്ഞ ദിവസം യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധ സമരം ഉദ്‌ഘാടനം ചെയ്‌ത സതീശൻ പ്രഖ്യാപിച്ചത്.

കേരളത്തിൻറെ വികസനത്തിൽ നാഴികക്കല്ലാകുന്ന വിഴിഞ്ഞത്ത് പോയത് ഗതികേടെന്ന സതീശൻറെ പ്രസ്താവന നാടിൻറെ പുരോഗതിയിൽ യുഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നതിൻറെ സാക്ഷ്യപത്രം കൂടിയാണ്. കേരളത്തിലെ റോഡപകടങ്ങൾ കുറയ്‌ക്കാൻ സർക്കാർ കൊണ്ടുവന്ന എഐ ക്യാമറയും സാധാരണക്കാരന് പോലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനായി ആവിഷ്‌കരിച്ച കെ ഫോൺ പദ്ധതിയുമെല്ലാം കൊള്ളയായാണ് സതീശൻ അവതരിപ്പിച്ചത്.

എഐ ക്യാമറ സ്ഥാപിച്ചതിനെതിരെ കോടതിയെ സമീപിച്ചുവെന്ന് സതീശൻ അഭിമാനത്തോടെയാണ് വിളിച്ചുപറയുന്നത്. ക്യാമറകൾ സ്ഥാപിച്ച ശേഷം അപകടങ്ങളും മരണവും ക്രമാനുഗതമായി കുറഞ്ഞുവരുന്നുവെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നതിനിടെയാണ് എഐ ക്യാമറ കൊള്ളയെന്ന് സതീശൻ ആവർത്തിക്കുന്നത്. സർക്കാരിൻറെ ഇഛാശക്തിയിൽ വിഴിഞ്ഞത്ത് കപ്പലടുത്തത് അംഗീകരിക്കാൻ സതീശനാകുന്നില്ല.

കപ്പൽ വന്നില്ലെന്നും ക്രെയിനാണെന്നും പറഞ്ഞ് ആശ്വാസം കൊള്ളുകയാണ് കേരളത്തിൻറെ പ്രതിപക്ഷ നേതാവ്. കപ്പലിനെ സ്വീകരിക്കാൻ ചടങ്ങ് നടത്തിയതും സതീശൻറെ കണ്ണിൽ കുറ്റമായി. എൽഡിഎഫ് സർക്കാരിന് കീഴിൽ കേരളം നേടിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളോട് സംവദിക്കാനും അവരിൽ നിന്ന് പുതിയ നിർദേശങ്ങൾ തേടി നവകേരളത്തിലേക്ക് മുന്നേറാനും ലക്ഷ്യമിട്ടുള്ള ജനസദുകളുമായി സഹരിക്കില്ലെന്നും സതീശൻ ആവർത്തിച്ച് പറയുന്നു.

