KOYILANDY DIARY.COM

The Perfect News Portal

പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ ആനൂകൂല്യങ്ങളിൽ കുടിശ്ശിക വരുത്തില്ല; മന്ത്രി ഒ ആർ കേളു

തിരുവനന്തപുരം: പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികൾക്കുള്ള ഗ്രാന്റ്‌ കുടിശ്ശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന്‌ മന്ത്രി ഒ ആർ കേളു. പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ സംബന്ധിച്ച്‌ മാണി സി കാപ്പന്റെ ചോദ്യത്തിന്‌ നിയമസഭയിൽ നൽകിയ ആദ്യ മറുപടിയിലാണ്‌ മന്ത്രി നിലപാട്‌ പ്രഖ്യാപിച്ചത്‌. മറുപടി നൽകാൻ മന്ത്രി എഴുന്നേറ്റപ്പോൾ സഹപ്രവർത്തകർ കരഘോഷത്തോടെ എതിരേറ്റു. ആദ്യ പ്രഖ്യാപനവും ഭരണപക്ഷ അംഗങ്ങൾ കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു. 

കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയ്‌ക്ക്‌ മുകളിലുള്ള പട്ടികജാതി വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ്‌ കേന്ദ്ര സർക്കാർ പൂർണമായും റദ്ദാക്കിയപ്പോൾ സംസ്ഥാന സർക്കാർ വരുമാന പരിധിയില്ലാതെ നൽകി വരികയാണെന്നും അദ്ദേഹം അറിയിച്ചു. 2020–-21 അധ്യയന വർഷം മുതൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകണമെന്ന് കേന്ദ്രസർക്കാർ നിബന്ധനയേർപ്പെടുത്തി.

 

എന്നാൽ സാങ്കേതിക സഹായം നൽകുന്നതിന്‌ കേന്ദ്രം കാലതാമസം വരുത്തി. അതിനാലാണ്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിൽ കുടിശ്ശികയുണ്ടായത്‌. സാങ്കേതിക സഹായം ലഭ്യമായ ഉടൻ കുടിശ്ശിക തീർത്ത് വിതരണം ചെയ്‌തു. 2024-–-25ൽ പോസ്റ്റ് മെട്രിക് ആനുകൂല്യങ്ങൾക്കായി 223 കോടി രൂപ വകയിരുത്തി. ഇതിൽ 46 കോടി രൂപ വിതരണം ചെയ്‌തു. കുടിശ്ശിക വിതരണത്തിന്‌ അധിക ധനസഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.

Advertisements
Share news