“നിർഭയ നിശ’ പദ്ധതിക്ക് തുടക്കമായി
.
തിരുവനന്തപുരം: ഏത് സമയത്തും സംസ്ഥാനത്ത് എവിടെയും വനിതകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള കേരള പൊലീസിന്റെ “നിർഭയ നിശ’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരത്ത് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പദ്ധതിക്ക് തുടക്കം കുറിച്ചു. വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കായി നൽകിയ 28 ഫോഴ്സ് ഗൂർഖ ജീപ്പുകളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. രാത്രി 9 മുതല്‍ പുലർച്ചെ 5 വരെ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് പ്രത്യേക സുരക്ഷ ഒരുക്കുന്ന പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ നിർവഹിച്ചിരുന്നു.

സേനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്), പോല്‍ -ആപ്പിലെ എസ്ഒഎസ് ബട്ടണ്‍, 112 ഹെല്‍പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ സംവിധങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി സ്‌ത്രീകള്‍ കൂടുതൽ യാത്ര ചെയ്യുന്ന തിരക്കുള്ള സ്ഥലങ്ങളിൽ എഐ കാമറകൾ സ്ഥാപിക്കും. അപകട വിവരം അറിയിക്കാനുള്ള അലാറം, കുറ്റവാളികളെ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സൗകര്യമുള്ള നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ സ്ഥാപിക്കാനും ലക്ഷ്യമുണ്ട്. എഡിജിപിമാരായ എസ് ശ്രീജിത്ത്, എച്ച് വെങ്കടേഷ്, സൗത്ത് സോൺ ഐജി ജി സ്പർജൻ കുമാർ, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക് എന്നിവർ പങ്കെടുത്തു.




