KOYILANDY DIARY

The Perfect News Portal

നിമിഷപ്രിയയുടെ മോചനം; ചർച്ചകൾക്കായി തുക കൈമാറി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായി 16.71 ലക്ഷം രൂപ (20,000 ഡോളർ)  കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ സമാഹരിച്ച തുകയാണ് നിക്ഷേപിച്ചത്. മോചനത്തിനുള്ള ദിയാധനത്തെക്കുറിച്ച് കൂടിയാലോചനയ്ക്കായി എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളർ കൈമാറാൻ അനുവദിക്കണമെന്നഭ്യർത്ഥിച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി അപേക്ഷിച്ചിരുന്നു.
Advertisements
ഈ അപേക്ഷ കേന്ദ്ര വിദേശകാര്യമന്ത്രാലയം അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചർച്ചകൾക്ക് തുടക്കമിടാനായി 16.71 ലക്ഷം രൂപ കൈമാറിയത്. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സ്വരൂപിച്ചതാണിത്. വിദേശകാര്യമന്ത്രാലയത്തിന്റെ ഡൽഹിയിലെ അക്കൗണ്ട് വഴി സ്വീകരിക്കുന്ന പണം യെമെനിൽ ഇന്ത്യൻ എംബസിയുടെ അക്കൗണ്ടിലേക്ക് കൈമാറും. തുടർന്ന് എംബസി അഭിഭാഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക കൈമാറുകയാണ് ചെയ്യുക. കൊല്ലപ്പെട്ട യെമെൻ യുവാവ് തലാലിന്റെ കുടുംബവുമായി കൂടിയാലോചന നടത്തുന്നതിന് 35 ലക്ഷത്തിലധികം രൂപ വേണമെന്നാണ് പ്രേമകുമാരിക്കൊപ്പമുള്ള സംഘം അറിയിച്ചിരിക്കുന്നത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കേസിനാസ്പദമായ സംഭവം 2017ലായിരുന്നു നടന്നത്. യെമൻ പൗരൻ്റെ കുടുംബത്തെ നേരിൽ കണ്ട് നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനാണ് അമ്മ പ്രേമകുമാരി യെമനിൽ എത്തിയിരുന്നു. കേസിൽ വിചാരണക്കോടതി നടത്തിയ വിധി യെമൻ സുപ്രീം കോടതിയും ശരിവച്ചു. ശിക്ഷയിൽ ഇളവ് നൽകണമെന്ന ആവശ്യം തള്ളുകയും ചെയ്തു. 2012ലാണ് നിമിഷപ്രിയ നഴ്സായി യെമനിൽ എത്തിയത്.