നെന്മാറ ഇരട്ടക്കൊലപാതക കേസ്; പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസര പ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും വെട്ടി വീഴ്ത്തിയതും ശേഷം ഒളിവിൽ പോയതുമെല്ലാം ചെന്താമര പോലീസിനോട് വിവരിച്ചു.

ഇന്ന് രാവിലെയാണ് വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിന്നും നെന്മാറ ഇരട്ടക്കൊലപാതക പ്രതി ചെന്താമരയെ ആലത്തൂർ കോടതിയിൽ എത്തിച്ചത്. ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തെ കസ്റ്റഡിയിൽ വിട്ട ചെന്താമരയെ ഉച്ചയ്ക്ക് 12.30 ഓടെയാണ് പോത്തുണ്ടി ബോയൻ കോളനിയിൽ എത്തിച്ചത്. ആദ്യം സുധാകരനെയും ലക്ഷ്മിയെയും വെട്ടിവീഴ്ത്തിയ റോഡിൽ ക്രൈം സീൻ പുനരാവിഷ്കരിച്ചു.

കൊലപാതകത്തിന് ശേഷം വീട്ടിൽ കൊടുവാൾ വെച്ചു എന്നും അതിന് ശേഷം വീടിന്റെ പിന്നിലൂടെ വേലി ചാടി. പാടത്തിലൂടെ ഓടി. സിം, ഫോൺ ഉപേക്ഷിച്ചതായും സമീപത്തെ കനാലിൽ വൈകുന്നേരം വരെ ഇരുന്നതായും കനാലിലെ ഓവിലൂടെ വൈകുന്നേരം മല കയറി എന്നും ചെന്താമര പോലീസിനോട് വിവരിച്ചു. ചെന്താമര കൊടുവാൾ ഉപേക്ഷിച്ച വീട്ടിലും, ശേഷം ഓടി രക്ഷപ്പെട്ട പാടവരമ്പത്തും, മൊബൈൽ ഫോണും സിമ്മും ഉപേക്ഷിച്ച കനാൽ അരികിലും ഒക്കെ വിശദമായ തെളിവെടുപ്പാണ് പോലീസ് നടത്തിയത്. അരമണിക്കൂറോളം നേരമാണ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. 500 ലേറെ പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷിയിലായിരുന്നു തെളിവെടുപ്പ്. നാട്ടുകാരിൽ നിന്നും വൈകാരിക പ്രകടനങ്ങൾ ഉണ്ടാവാതിരിക്കാൻ പൊതുജനങ്ങളെയും നിയന്ത്രിച്ചിരുന്നു.

