നന്തൻകോട് കൂട്ടക്കൊല; പ്രതി കേദല്‍ ജിൻസണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

നന്തൻകോട് കൂട്ടക്കൊലക്കേസില്‍ പ്രതി കേദല്‍ ജിൻസണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിയുടെ ശിക്ഷയില്‍ വാദം നാളെ കേള്‍ക്കും. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ കേസിലാണ് കേദല്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

2017 ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ നന്തന്‍കോട് ബെയിൽസ് കോമ്പൌണ്ട് 117ല്‍ റിട്ട. പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത ജയിന്‍ എന്നിവരെ രാജയുടെ മകനായ കേദല്‍ കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.

വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേദല്‍ കോടതിയോട് പറഞ്ഞത്. പൊലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തി. 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ രണ്ട് തവണയും കേസ് കോടതിയില്‍ എത്തിയപ്പോള്‍ ശിക്ഷാവിധി മാറ്റിവെക്കുകയായിരുന്നു.

