താരസംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദം: അഞ്ചംഗ സമിതിയുടെ തെളിവെടുപ്പ് തുടങ്ങി

താരസംഘടനയായ അമ്മയിലെ മെമ്മറി കാർഡ് വിവാദത്തിൽ തെളിവെടുപ്പ്. അമ്മ നിയോഗിച്ച അഞ്ചംഗ സമിതിയാണ് തെളിവെടുപ്പ് നടത്തുന്നത്. പരാതിക്കാരായ വനിത അംഗങ്ങളുടെ മൊഴിയെടുത്തു. മുൻ പ്രസിഡണ്ട് മോഹൻലാൽ, ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരുടെയും മൊഴിയെടുത്തു. വനിതാ അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ തുറന്ന് പറഞ്ഞത് റെക്കോഡ് ചെയ്ത മെമ്മറി കാർഡ് കാണാതായെന്നാണ് പരാതി. പരാതി അന്വേഷിക്കാനാണ് അമ്മ, അഞ്ചംഗ സമിതിയെ നിയോഗിച്ചത്.
മീ ടൂ ആരോപണങ്ങൾ വന്നതിന് പിന്നാലെയാണ് സംഘടനയിലെ വനിതാ അംഗങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനായി യോഗം വിളിച്ചത്. ഈ യോഗത്തിൽ ആളുകൾ പറഞ്ഞ അനുഭവങ്ങൾ മെമ്മറി കാർഡിൽ ചിത്രീകരിച്ചിരുന്നെന്നും എന്നാൽ അത് കാണാതായെന്നും പിന്നീട് ആരോപണം ഉയരുകയായിരുന്നു. അതിന് പിന്നാലെയാണ് മെമ്മറി കാര്‍ഡ് വിവാദമുണ്ടാകുന്നത്.

