മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പാക്കും; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: മലബാറിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ നടപ്പാക്കും. മന്ത്രി മുഹമ്മദ് റിയാസ്. ഉത്തര കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ വേണ്ട രീതിയിൽ വിനിയോഗിക്കപ്പെട്ടിട്ടില്ലെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന ടൂറിസം കേന്ദ്രങ്ങളും സംസ്കാരവും മലബാറിനുണ്ട്. അവ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ സംഘടിപ്പിച്ച ‘മലബാർ ഡെസ്റ്റിനേഷൻ’ ടൂറിസം സബ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ കൊണ്ടുവരാൻ ടൂർ ഓപ്പറേറ്റർമാരുടെ പിന്തുണയും മന്ത്രി തേടി. രാജ്യത്തെ 150ലധികം ടൂർ ഓപ്പറേറ്റർമാരാണ് ടൂറിസം സബ്മിറ്റിൽ പങ്കെടുത്തത്.

റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്സും ഇന്റർ സൈറ്റ് ഹോളിഡേയ്‌സും സംയുക്തമായാണ് മലബാറിന്റെ ടൂറിസം വികസന സാധ്യതകൾ ചർച്ചചെയ്ത് ടൂറിസം സബ്മിറ്റ് സംഘടിപ്പിച്ചത്. മലബാറിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ സംബന്ധിച്ച വിവരണവും വിനോദസഞ്ചാര സാധ്യതകളും അവതരിപ്പിച്ചു. ആർ പി ഗ്രൂപ്പ് വൈസ് പ്രസിഡണ്ട് ആഷിഷ് നായർ, ഇന്റർ സൈറ്റ് ഹോളിഡേയ്‌സ് എംഡി എബ്രഹാം ജോർജ്, റാവിസ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ് ജനറൽ മാനേജർ രോഹിത് കുറ്റാടൻ എന്നിവർ പങ്കെടുത്തു.
