മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി

കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുരേന്ദ്രന്റെ പേര് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയാണ് സ്റ്റേ ചെയ്തത്. സർക്കാർ നൽകിയ പുന:പരിശോധന ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നാമനിർദേശപ്പത്രിക പിൻവലിപ്പിച്ചുവെന്നും കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. സുരേന്ദ്രന്റെ ചീഫ് ഇലക്ഷൻ ഏജന്റായിരുന്ന, ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ.

