നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന മാനാഞ്ചിറ റോഡ് ഡിസംബർ അവസാനത്തോടെ ഗതാഗതയോഗ്യമാകും
.
കോഴിക്കോട്: നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന മാനാഞ്ചിറ റോഡ് ഡിസംബർ അവസാനത്തോടെ ഗതാഗതയോഗ്യമാകും. ഒരു മാസത്തോളം നീണ്ട പ്രവൃത്തിയാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഒരു ചെറുമഴ പെയ്താൽപോലും വെള്ളക്കെട്ടി ലാവുന്ന സ്പോർട്സ് കൗൺസിൽ ഓഫീസ് പരിസരത്ത് 120 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കട്ടകൾ പാകുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. കട്ടകൾ ഇളകിപ്പോകാതിരിക്കാൻ നാലുഭാഗത്തും കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് വരും ദിവസങ്ങളിൽ നടക്കുക.

കോൺക്രീറ്റ് ഉറയ്ക്കാൻ രണ്ടാഴ്ചയോളം വേണ്ടിവരും. അതിനുശേഷം ചെറുവാഹനങ്ങൾ കടത്തിവിടും. പിന്നീട് എല്ലാ വാഹനങ്ങൾക്കും ഇതുവഴി സഞ്ചരിക്കാനാകും. ഓവുചാലിന്റെ നവീകരണ പ്രവൃത്തി പൂർത്തിയായി. ഓടയിൽ മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ വിവിധ ഭാഗങ്ങളിൽ മൂന്ന് വലിയ ചേംബറുകൾ നിർമിച്ചിട്ടുണ്ട്. റോഡിലെ വെള്ളം ഓവുചാലിലേക്കെത്തുന്നത് ചേംബർ വഴിയാണ്. ചേംബറിൽനിന്ന് ഓവുചാലിലേക്കുള്ള ഭാഗം ഇരുമ്പ് അരിപ്പവെച്ച് അടച്ചതിനാൽ ഓവുകളിൽ മാലിന്യം അടിഞ്ഞു കൂടില്ല. ചേംബറുകൾ തുറന്ന് മാലിന്യം നീക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 40 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രവൃത്തി.




