ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കൊച്ചി നാവികസേന ആസ്ഥാനത്തേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങൾ തേടിയ ആൾ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാനെയാണ് പോലീസ് പിടികൂടിയത്. മുജീബിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്തിനാണ് ഐഎൻഎസ് വിക്രാന്തിന്റെ വിവരങ്ങൾ തേടിയെന്ന് സംബന്ധിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. രാഘവൻ എന്ന് പരിചയപ്പെടുത്തിയാണ് മുജീബ് നാവികസേന ആസ്ഥാനത്തേക്ക് വിളിച്ചത്.

കഴിഞ്ഞ വെളളിയാഴ്ച രാത്രി 9.15 ഓടെയാണ് നാവിക ആസ്ഥാനത്തെ ലാന്റ് ഫോണിലേക്ക് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ഫോൺ കോൾ എത്തിയത്. തുടർന്ന് നാവിക സേന അധികൃതർ നൽകിയ പരാതിയിൽ കൊച്ചി ഹാർബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. രാഘവൻ എന്ന പേരും പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് എന്നും പറഞ്ഞാണ് വിവരങ്ങൾ അറിയാൻ ശ്രമിച്ചത്. നിലവിൽ ഐ എൻ എസ് വിക്രാന്ത് എവിടെയാണ് വിന്യസിച്ചിരിക്കുന്നത് എന്ന് അന്വേഷിച്ചായിരുന്നു അജ്ഞാത ഫോൺകോൾ എത്തിയത്.

