ശ്രീലങ്കയിൽ ഇടത് തേരോട്ടം; പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അനുര കുമാര ദിസനായകെയുടെ എൻപിപിക്ക് ഭൂരിപക്ഷം

ശ്രീലങ്കൻ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡണ്ട് അനുര കുമാര ദിസനായകയുടെ നാഷണൽ പീപ്പിൾ പവറിന് (എൻപിപി) ഭൂരിപക്ഷം. 225 അംഗ പാർലമെന്റിൽ 123 സീറ്റുകളാണ് ഇതിനകം എൻപിപി നേടിയിരിക്കുന്നത്. 113 സീറ്റുകളാണ് ഭൂരിപക്ഷം. 62 % വോട്ടാണ് എൻപിപി ഇതുവരെ നേടിയിരിക്കുന്നത്. പാർലമെന്റിൽ എൻപിപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനോട് അടുക്കുകയാണ്. പാർലമെന്റിൽ വെറും മൂന്ന് സീറ്റുകൾ മാത്രമാണ് എൻപിപിക്കുണ്ടായിരുന്നത്. ഇതാണ് 123 ആയി ഇപ്പോൾ ഉയർത്തിയിരിക്കുന്നത്.

പ്രമുഖ പാർട്ടികൾ നേടിയ സീറ്റുകൾ: വോട്ട് ഷെയർ: നാഷണൽ പീപ്പിൾസ് പവർ: 123 (61.73%)
സമഗി ജന ബലവേഗ: 31 (17.74%)
നാഷണൽ ഡെമോ ക്രാറ്റിക്ക് ഫ്രണ്ട്: 3 (4.45%)
ശ്രീലങ്ക പൊതുജന പെരമുന: 2 (3.16%)

ആകെ മൊത്തം 225 പാർലമെന്റ് സീറ്റുകൾ ആണ് ലങ്കയിലുള്ളത്. ഇതിൽ 29 സീറ്റുകൾ തെരഞ്ഞെടുക്കുന്നത് നാഷണൽ ലിസ്റ്റ് വഴിയാണ്. 225ൽ 113 സീറ്റുകൾ നേടുന്ന പാർട്ടിക്കായിരിക്കും തെരെഞ്ഞെടുപ്പിൽ വിജയം. 8800 സ്ഥാനാർഥികൾ ആയിരുന്നു ലങ്കൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിച്ചത്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ 70 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് കണക്ക്.

2022ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ കലാപത്തിന് ശേഷം ഐലന്റിൽ നടക്കുന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രജപക്സെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ശ്രീലങ്ക പൊതുജന പെരമുനയാണ് പാർലമെന്റിൽ കൂടുതൽ സീറ്റുകൾ നേടിയത്. 225 ൽ 145 സീറ്റുകൾ അവർക്കുണ്ട്. സജിത്ത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള സമാഗി ജന ബലവേഗയ്ക്ക് 54 സീറ്റുകളും ഇളങ്കൈ തമിഴ് അരസ് കച്ചിക്ക് 10 സീറ്റുകളുമാണ് ഉള്ളത്.

