എൽഡിഎഫ് സർക്കാരിന്റെ വികസന നയങ്ങൾ രാജ്യത്തിന് മാതൃക; തേജസ്വി യാദവ്
.
രാമനാട്ടുകര: എൽഡിഎഫ് സർക്കാരിന്റെ വികസന നയങ്ങൾ രാജ്യത്തിന് മാതൃകയെന്ന് ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി ദേശീയ വർക്കിങ് പ്രസിഡന്റുമായ തേജസ്വി യാദവ്. ബേപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ അവഗണനകൾക്കിടയിലും കേരളം കൈവരിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ കേരളം ഒന്നാമത് നിൽക്കുമ്പോൾ, ബിജെപി ദീർഘകാലം ഭരിച്ച ബിഹാർ ദാരിദ്ര്യത്തിലും പിന്നാക്കവസ്ഥയിലുമാണ്. ബിഹാറും എന്നെങ്കിലും കേരളത്തെപ്പോലെ വികസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും തേജസ്വി പറയുന്നു. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായിരിക്കേ രാജ്യമൊട്ടാകെ ഒട്ടേറെ യുവജനപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവാണ്. ഡൽഹിയിൽ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ മുന്നിൽനിന്ന് നയിച്ച് പോലീസ് നടപടി നേരിട്ടു. വർഗീയ നയങ്ങൾക്കെതിരായ ഇടപെടലുകളിലൂടെ യുവരാഷ്ട്രീയ ശബ്ദമായി മാറാൻ റിയാസിന് സാധിച്ചിരുന്നതായി തേജസ്വി പറഞ്ഞു.

കഴിഞ്ഞ 10 വർഷം സമാനതകളില്ലാത്ത വികസനമാണ് കേരളത്തിലുണ്ടായത്. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുള്ള വികസനവും ക്ഷേമ പ്രവർത്തനവും എൽഡിഎഫ് സർക്കാർ നടപ്പാക്കി. അപ്പോഴും മോദി സർക്കാർ എല്ലാ രീതിയിലും കേരളത്തെ ഞെരുക്കാനാണ് ശ്രമിച്ചത്. ദുരന്തകാലത്ത് പോലും കേരളത്തിന് ന്യായമായ ആവശ്യങ്ങൾ അനുവദിച്ചില്ല. എൽഡിഎഫ് വിജയം നാടിന്റെ അനിവാര്യതയാണ്. മൂന്നാം പിണറായി സർക്കാർ വരുമെന്നതിൽ ഒരു സംശയവുമില്ല.

പാവപ്പെട്ടവരോടുള്ള കരുതൽ മുതൽ മൂലധന നിക്ഷേപത്തിലുള്ള വർധന വരെ കേരളത്തിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നു. കോവിഡ് കാലത്തെ കേരളത്തിന്റെ അതിജീവനം ലോകത്തുതന്നെ മാതൃകയായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. അവർ ജനാധിപത്യത്തിന് വില കൽപ്പിക്കുന്നില്ല. അവരെ മണ്ണിൽ കാലുകുത്താൻ അനുവദിക്കാത്ത കേരളത്തിന്റെ നിലപാട് എടുത്തു പറയേണ്ടതാണെന്നും തേജസ്വി കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ വരുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.



