കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിക്കാൻ എൽഡിഎഫ് പ്രതിനിധി സംഘത്തിന് അനുമതി

കന്യാസ്ത്രീകളെ കാണാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച നിന്ന ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ ഒടുവിൽ വഴങ്ങി. കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിക്കാൻ എൽഡിഎഫ് പ്രതിനിധി സംഘത്തിന് അനുമതി. നിലവിൽ ഇടത് എംപിമാർ ഉൾപ്പെടുന്ന എൽഡിഎഫ് പ്രതിനിധി സംഘം ദുർഗ് ജയിലിൽ എത്തിയിട്ടുണ്ട്. ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ആറംഗസംഘം ഉടൻ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ കാണും.

ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ സന്ദർശിക്കാൻ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. സന്ദര്‍ശന സമയം വൈകിയെന്ന കാരണം പറഞ്ഞാണ് ജയില്‍ അധികൃതര്‍ സന്ദര്‍ശനം തടഞ്ഞത്. ബൃന്ദാ കാരാട്ട്, ആനി രാജ, എംപിമാരായ കെ രാധാകൃഷ്ണൻ, എ എ റഹീം, ജോസ് കെ മാണി, പി പി സുനീർ എന്നിവരാണ് ഛത്തീസ്ഗഡിൽ എത്തിയത്. പ്രതിനിധി സംഘം റായ്പൂർ ആർച്ച് ബിഷപ്പിനെ സന്ദർശിക്കാൻ വിശ്വദീപ് സീനിയർ സെക്കൻഡറി കോൺവെന്റിലും എത്തിയിരുന്നു. ഇന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെയും സംഘം കാണും.

അതേസമയം കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ സെക്ഷൻ കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ഭരണഘടനയെ നശിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റെന്ന് ബൃന്ദ കാരാട്ട് ഇന്നലെ പ്രതികരിച്ചു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ബിജെപി – ആര്‍എസ്എസ് ഹിന്ദുത്വ അജണ്ടയാണ്. ഇതിനെതിരെ ശക്തമായി പോരാടുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

