ലേബർ കോഡ്, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടി; മന്ത്രി വി ശിവൻകുട്ടി
.
രാജ്യത്ത് നടപ്പിലാക്കുന്ന ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് നടന്ന ദേശീയ ലേബർ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിനിയമമായ ലേബർ കോഡിനെതിരെ ആദ്യമായി ഒരു ദേശീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത് കേരളമാണെന്നും ഇതിനെതിരെ രാജ്യം മുഴുവൻ ശക്തമായ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായുള്ള തൊഴിലാളികളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ഫലമായി രൂപംകൊണ്ട 29 തൊഴിൽ നിയമങ്ങൾ കേന്ദ്രസർക്കാർ വെറും നാല് തൊഴിൽ കോഡുകളായി ചുരുക്കിയിരിക്കുകയാണ്. തൊഴിലാളി അവകാശങ്ങൾക്കും സാമൂഹ്യ നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. .

ഇതിനെതിരെ ലേബർ കോൺക്ലേവിൽ ഉരുത്തിരിയുന്ന തീരുമാനങ്ങൾ ഉൾക്കൊള്ളുന്ന കത്തുമായി വിവിധ തൊഴിലാളി യൂണിയൻ നേതാക്കൾക്കൊപ്പം കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിൽ കാണുമെന്നും ആവശ്യങ്ങൾ ശക്തമായി തന്നെ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോൺക്ലേവ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു.




