തിരുവനന്തപുരത്ത് ഹോസ്പിറ്റൽ തുടങ്ങാൻ കെഎസ്ആർടിസി
.
തിരുവനന്തപുരത്തെ കിഴക്കേകോട്ടയിലെ സ്വന്തം ഭൂമിയിൽ പുതിയ കെഎസ്ആർടിസി ആശുപത്രി വരുന്നു. കെഎസ്ആർടിസി ജീവനക്കാർക്കും പൊതുജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമസഭാ ചോദ്യോത്തര വേളയിലായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാർ കെഎസ്ആർടിസി ആശുപത്രിയെ കുറിച്ച് വ്യക്തമാക്കിയത്.

മരുന്നുകള്‍ ന്യായമായ വിലയില്‍ ഫാര്‍മസിയില്‍ നിന്ന് ലഭിക്കും. കുറഞ്ഞ ചെലവിൽ രോഗികൾക്ക് ഡയാലിസിസ് ലഭ്യമാക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഡയാലിസിസ് മിഷൻ, നിംസ് ആശുപത്രി എന്നിവയുടെ സഹകരണത്തോടെ നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നൽകും. ആദ്യഘട്ടത്തിൽ 10 കിടക്കകളോടു കൂടിയ സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. 14 ഡിപ്പോകൾ കേന്ദ്രീകരിച്ച് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.

കെഎസ്ആർടിസി ബസ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായെന്നും മന്ത്രി അറിയിച്ചു. 2023ൽ 19.35 ലക്ഷം ശരാശരി പ്രതിദിനയാത്രക്കാർ ഉണ്ടായിരുന്ന നിലയിൽ നിന്നും 2025ൽ 20.27 ലക്ഷമായി ഉയർന്നു. ശരാശരി പ്രതിദിന ടിക്കറ്റ് വരുമാനം 2023ൽ 6.69 കോടി ആയിരുന്നത് 8.25 കോടി രൂപയായി വർധിച്ചുവെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.




